എറണാകുളം: എറണാകുളത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി സ്വദേശി ജാഫറിനെയാണ് കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടെ എറണാകുളം സൈബർ പൊലിസ് പിടികൂടിയത്.
കാക്കനാട് സ്വദേശിനിയെ വെർച്വൽ അറസ്റ്റ് ചെയ്‌ത് കോടികൾ തട്ടിയ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് മുഫാസിൽ, കോഴിക്കോട് സ്വദേശി മീശബ് എന്നിവരെയാണ് നേരത്തെ എറണാകുളം സൈബർ പൊലിസ് പിടികൂടിയത്. പരാതിക്കാരിയുടെ പേരിൽ ഡൽഹി ഐസിഐസി ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും, അതുപയോഗിച്ച് സന്ദീപ് കുമാർ എന്നയാൾ മനുഷ്യക്കടത്തക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഡൽഹി പൊലിസ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പണം നിയമപരമാണെന്ന് ഉറപ്പുവരുത്തുന്നതിന് പണം കുറ്റവാളികളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഉറവിടം കാണിക്കാൻ തെളിവ് വേണമെന്നും പറയുകയായിരുന്നു. ഭീഷണിക്ക് പിന്നാലെ യുവതി തന്റെ മൂന്ന് എസ്ബിഐ അക്കൗണ്ടുകളിൽ നിന്ന് നാല് കോടി രൂപ ഇവരുടെ ആക്കൗണ്ടിലേക്ക് കൈമാറി. പിന്നീട് ഇവർ ബന്ധപ്പെടാതിരുന്നതോടെ യുവതി സൈബർ പൊലിസിൽ പരാതിപ്പെടുകയും ഇവരെ പിടികൂടുകയുമായിരുന്നു.











