കൊച്ചി: ആർ. എസ്. എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി. എൻ. ഈശ്വരൻ. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർ. എസ്. എസാണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎൽഎയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത്. ഇത് അപലപനീയമാണ്. എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ഗവർണറെയും സ്‌പീക്കറെയും കാണും.
ആർ. എസ്. എസിനെ രാഷ്ട്രീയവിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശ്യത്തോടെയാണ്. പൂരം സംബന്ധിച്ച വിവാദങ്ങളിൽ സംഘത്തിൻ്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. മന്ത്രിയും എം. എൽ. എയും പ്രതിപക്ഷനേതാവുമടക്കമുള്ളവർ സ്വന്തം രാഷ്ട്രീയതാത്‌പര്യങ്ങൾ നേടാൻ പരസ്‌പരം വിഴുപ്പലക്കു ന്നതിനിടയിൽ സംഘത്തിൻ്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇത്തരം വിവാദങ്ങളിലിടപെടാൻ ആർ. എസ്. എസിന് സമയമില്ല, താത്‌പര്യവുമില്ല, അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ പൂരവും ശബരിമല തീർത്ഥാടനവുമടക്കം കേരളത്തിൻ്റെ തനിമയും സംസ്കൃതിയും അടയാളപ്പെടു ത്തുന്ന എല്ലാ ഉത്സവങ്ങളെയും സംഘർഷത്തിലേയ്ക്കും വിവാദത്തിലേയ്ക്കും എത്തിക്കുന്ന ആസൂത്രിതമായ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇത്തരം ആരോപണങ്ങളെന്ന് പി. എൻ. ഈശ്വരൻ ചൂണ്ടിക്കാട്ടി.