General

ബേപ്പൂർ ബി. സി റോഡിലെ മാലിന്യം ഉടൻ നീക്കണം; മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: ബേപ്പൂർ ബി.സി റോഡിൽ ചീർപ്പ് പാലത്തിന് സമീപം കണ്ടൽ വനത്തിനുള്ളിലും റോഡരികിലും തള്ളിയ ജൈവാവശിഷ്ടമടങ്ങിയ മാലിന്യങ്ങളും പ്ലാസ്റ്റിക്, ഫൈബർ മാലിന്യങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് നഗരസഭാ സെക്രട്ടറി നടപടിയെടുത്ത ശേഷം 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ പറഞ്ഞു. ഓഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

രാത്രിയിൽ ഗുഡ്സ് ഓട്ടോയിലും ഇരുചക്രവാഹനങ്ങളിലുമാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴപെയ്താൽ രൂക്ഷമായ ദുർഗന്ധം വമിക്കും. കക്കൂസ് മാലിന്യം വരെ രാത്രിയിൽ തള്ളുന്നുണ്ട്. തെരുവു വിളക്കുകൾ ഇല്ലാത്തത് മാലിന്യം തള്ളുന്നവർക്ക് അനുഗ്രഹമായി മാറുകയാണ്. മാലിന്യം കഴിക്കാനെത്തുന്ന തെരുവു നായ്ക്കൾ കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രകാർക്കും ഭീഷണിയാവുന്നുണ്ട്. കണ്ടൽകാട്ടിൽ തള്ളിയ മാലിന്യങ്ങൾ ചാലിയാറിലേക്ക് ഒഴുകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്ത തെങ്ങിൻ കുറ്റികളും ഈ ഭാഗത്ത് നിക്ഷേപിച്ചിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങുമ്പോൾ വീട്ടുമാലിന്യം കവറിലാക്കി ഇവിടെ തള്ളുന്നതും പതിവാണ്.

ബേപ്പൂർ സോണൽ ഓഫീസിന് കീഴിലാണ് ഈ പ്രദേശമുള്ളത്. പി.എൻ.വി. ചന്ദ്രൻ ഇയ്യാട് സമർപ്പിച്ച പരാതിയിലാണ് നടപടി.


Reporter
the authorReporter

Leave a Reply