കോഴിക്കോട്: ബാങ്ക് സ്വകാര്യവത്ക്കരണം സാധാരണ ജനങ്ങളിൽ നിന്നും ബാങ്കിംഗ് സേവനങ്ങളെ അകറ്റാനുള്ള നീക്കമാണെന്ന് എകെബിഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ബി രാംപ്രകാശ്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്ക്കരിക്കപ്പെടുമ്പോൾ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങളായി അവ മാറും. ഇത് ദുർബല വിഭാഗങ്ങൾക്കുള്ള സേവനങ്ങളെയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഉൾക്കൊള്ളലിനെയും ദോഷകരമായി ബാധിക്കും. പൊതുമേഖലാ ബാങ്കുകൾ പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അല്ലാതെ കോർപറേറ്റ് ലാഭത്തിന് വേണ്ടിയുള്ളതല്ലെന്നെന്നും അദ്ദേഹം പറഞ്ഞു. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് എഐബിഇഎ സ്വകാര്യവത്ക്കരണത്തെ എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം പുതിയറ എസ് കെ പൊറ്റക്കാട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബി രാംപ്രകാശ്. ജില്ലാ ചെയർമാൻ വി വി രാജൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് എ ആർ സുജിത്ത് രാജു മുഖ്യപ്രഭാഷണം നടത്തി. ബോധിസത്വൻ കെ റെജി റിപ്പോർട്ട് അവതരിപ്പിച്ചു, എഐടിയുസി ജില്ലാ സെക്രട്ടറി പികെ നാസർ, ഐഎൻടിയുസി ദേശീയ കൗൺസിൽ അംഗം അഡ്വ. എം രാജൻ, സന്തോഷ് സെബാസ്റ്റ്യൻ, പി എം അംബുജം, സന്ദീപ് നാരായൺ, സി കെ ജയപ്രകാശ്, എൻ വിനോദ് കുമാർ, കെ കെ സജിത്ത് കുമാർ, നീതു വത്സൻ, പി മുഹമ്മദ്, അനുഷ ബി, രൂപ പി ആർ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ ബാങ്കുകളിൽ നിന്നായി അറുന്നൂറിലധികം ജീവനക്കാർ സമ്മേളനത്തിൽ പങ്കെടുത്തു.










