അങ്കോല: ഉത്തര കർണാടക ദേശീയ പാതയിലെ അങ്കോലയിൽ മണ്ണിടിച്ചലിൽ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസം. ജൂലൈ 16 നായിരുന്നു അർജുനെ കാണാതായ മണ്ണിടിച്ചിൽ ഉണ്ടായത്. 20 ദിവസത്തോളം തിരച്ചിൽ നടത്തിയിട്ടും അർജുൻ ഇപ്പോഴും കാണാമറയത്താണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത് അർജുനിലേക്ക് തിരച്ചിൽ സംഘമെത്തുന്നു എന്നതിന്റെ സൂചനയാണ്. അർജുനൊപ്പം കാണാതായ മറ്റുള്ളവർക്കും വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും.
രാവിലെ 10 മണിയ്ക്കാണ് ഇന്നത്തെ തിരച്ചിൽ ആരംഭിക്കുക. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങൾ പത്ത് മണിയോടെ പരിശോധനയ്ക്ക് എത്തും. നാവിക സേനയിലേയും ഈശ്വർ മാൽപെയുടെ സംഘത്തിലെയും മുങ്ങൽ വിദഗ്ധർ നദിയിൽ മുങ്ങി പരിശോധന നടത്തും.
അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് ഇന്ന് പരിശോധന നടത്തുക എന്നാണ് വിവരം. തിങ്കളാഴ്ച കേരളത്തിൽ നിന്നുള്ള ഡ്രഡ്ജർ എത്തിക്കുന്നത് വരെ തിരച്ചിൽ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ അർജുൻ്റെ വാഹനത്തിൻ്റെ ഹൈഡ്രോളിക്ക് ജാക്കിയും മരത്തടി കെട്ടാൻ ഉപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. സ്വാതന്ത്ര്യ ദിന പരിപാടികളായതിനാൽ ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല.