ഷിരൂര്‍: മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് തീരുമാനം. പൊലിസും ഭരണകൂടവും സഹകരിക്കുന്നില്ലെന്നും ഇനി രേഖാമൂലം അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ തിരിച്ചുവരികയുള്ളുവെന്നും മാല്‍പെ പറഞ്ഞു.
‘സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവന്‍പോലും പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോര്‍ട്ടും ഇതുവരെ കിട്ടിയിട്ടില്ല. എപ്പോഴും ഭരണകൂടവുമായി അടിയുണ്ടാക്കാന്‍ സാധിക്കില്ല, തിരച്ചിലിന് ഒരു സൗകര്യമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും മാല്‍പെ. അര്‍ജുന്റെ വീട്ടില്‍പോയ സമയത്ത് അവര്‍ക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്റെ അവസാന നിമിഷം വരെ തിരച്ചിലിന്റെ ഭാഗമായിരിക്കുമെന്ന്. ഇപ്പോള്‍ ആ വാക്ക് പാലിക്കാന്‍ തനിക്കായില്ല. അര്‍ജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ് പറയുകയാണെന്നും മാല്‍പെ കൂട്ടിച്ചേര്‍ത്തു.
ഗംഗാവലി പുഴയുടെ അടിയില്‍ സ്‌കൂട്ടറും ഇനിയും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വര്‍ മാല്‍പെ ഇന്ന് രാവിലെ നടത്തിയ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞിരുന്നു. CP3 യില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 10 തടിക്കഷ്ണങ്ങളാണ് സ്‌കൂട്ടര്‍ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ആകാമെന്നും അര്‍ജുന്റെ ലോറി കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും മാല്‍പെ പങ്കുവെച്ചിരുന്നു.
എന്നാല്‍ ഷിരൂര്‍ ദൗത്യം മൂന്നാം ഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നാവിക സേന കണ്ടെത്തിയ ഒന്ന്, രണ്ട് പോയിന്റുകളാണ്. ഈ പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചില്‍ നടക്കാന്‍ പോകുന്നത്. ആ പോയിന്റ് കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് വേണ്ടി ഈശ്വര്‍ മാല്‍പെ തയ്യാറായിരുന്നു. എന്നാല്‍ തിരച്ചില്‍ നടത്തേണ്ടെന്ന് പറഞ്ഞ് ഈശ്വര്‍ മാല്‍പെയെ അവിടെ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു.