കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ ഐസിയുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഇരയെ സ്വാധീനിക്കാനും,തെളിവ് നശിപ്പിക്കാനും ശ്രമിച്ച ജീവനക്കാരെ സർവ്വീസിൽ തിരിച്ചെടുത്ത നടപടി അപലപനീയമാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.ഇരയെ ഭീഷണിപ്പെടുത്തിയതിനും,തെളിവു നശിപ്പിക്കാൻ നോക്കിയതിനും തെളിവുണ്ടെന്ന് പോലീസ് പറയുമ്പോൾ അതിവിചിത്രമായ വാദങ്ങൾ മുന്നോട്ട് വെച്ചാണ് പ്രിൻസിപ്പാൽ ജീവനക്കാരെ തിരിച്ചെടുത്തിരിക്കുന്നത്.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ബന്ധു പ്രസീത മനോളി ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ജോലിയിൽ തിരിച്ചെടുത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഉത്തരവ് ഇറക്കിയത്.
സിപിഎം ഇടപെടലാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്ന് സജീവൻ കൂട്ടിച്ചേർത്തു. ജില്ലാകലക്ടർ,ഡെപ്യൂട്ടി കലകടർ,മേയർ ,ജില്ലാപഞ്ചയത്ത് പ്രസിഡൻറ്,കോർപറേഷൻ സെക്രട്ടറി,ജില്ലാവികസന കമ്മീഷണർ എല്ലാം വനിതകളായ ജില്ലയിലാണ് മെഡിക്കൽ കോളേജ് ഐസിയുവിൽ ഓപറേഷൻ കഴിഞ്ഞ് അർദ്ധബോധാവസ്ഥയിലുണ്ടായിരുന്ന പ്രതികരിക്കാൻ ശേഷിയില്ലാത്ത യുവതി പീഡിപ്പിക്കപ്പെട്ടത്.അതിന് ശേഷം ഇരയെ ഭീഷണിപ്പെടുത്തി തെളിവു നശിപ്പിക്കാൻ നോക്കിയ ജീവനക്കാർക്ക് ഒളിവിൽ പോകാനും,മുൻകൂർ ജാമ്യം ലഭിക്കുവാനും ഭരണപക്ഷ യൂണിയൻറെ സഹായം ലഭിച്ചിരുന്നു.തെളിവുണ്ടെന്ന് പോലീസ് രേഖപ്പെടുത്തിയ കേസിൽ ആഭ്യന്തര അനേഷണത്തിൽ തെളിവില്ലെന്നും കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കണമെന്നും ഉളള അതിവിചിത്രമായ ഉത്തരവിറക്കിയത് സിപിഎം ഇടപെടലിൻറെ അടിസ്ഥാനത്തിലാണെന്നും സജീവൻ പറഞ്ഞു