കോഴിക്കോട്:പിഎം ശ്രിയുടെ ബ്രാൻഡ് അംബാസഡറായി വി ഡി സതീശൻ മാറിക്കഴുിഞ്ഞുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ കൃഷി വകുപ്പ് മന്ത്രിയുമായ പി പ്രസാദ് പറഞ്ഞു. പദ്ധതിയെ നിശ്ചയമായും എതിർക്കേണ്ട മുസ്ലിംലീഗും ഈ വഴിക്കാണെന്നതാണ് വൈചിത്ര്യം.
‘പിഎം ശ്രി പദ്ധതി നമുക്ക് വേണ്ട’ എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച മതേതര-വിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ആർഎസ്എസന്റെ കാൽക്കീഴിൽ കൊണ്ടുകൊടുക്കുകയാണ് കേരള സർക്കാർ. ഈ അപകടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസത്തെ ആത്മീയ വിദ്യാഭ്യാസമാക്കി മാറ്റാനാണ് സംഘപരിവാർ ശ്രമം രാജ്യസ്നേഹം എന്ന പേരിൽ വികലമായ ചരിത്രം വിദ്യാഭ്യാസത്തിലൂടെ കടത്തിവിടുക എന്ന അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.
പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് മിത്തുകളെയും ഐതീഹ്യങ്ങളെയും എൻഇപി 2020ന്റെ ഭാഗമാക്കുകയായിരുന്നു. ചരിത്രത്തെ തമസ്കരിക്കുകയും വികലചരിത്രത്തെ നിരത്തുകയുമാണ് ചെയ്തത്. ഇതുവഴി സംവരണം ഇല്ലാതാക്കാനും സാമൂഹ്യനീതി അട്ടിമറിക്കാനുമാണ് നീക്കം നടക്കുന്നത്.
പിഎം ശ്രിയുടെ ലക്ഷ്യം എൻഇപി നടപ്പിലാക്കുക എന്നതാണ്. എൽഡിഎഫ് സർക്കാർ പിഎം ശ്രിയുടെ എംഒയു ഒപ്പുവെച്ചത് തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോൾ പിൻമാറുകയാണെന്ന് കാണിച്ച് കേന്ദ്രത്തിന് കത്ത് നൽകി.
നയപരമായി കാര്യങ്ങളിൽ തീരുമാനമെടുക്കണമെങ്കിൽ സംസ്ഥാന കാബിനറ്റിന്റെ അംഗീകാരം വേണം. ഗവർണറോ രാഷ്ട്രപതിയോ ചുമതലപ്പെടുത്തിയ പ്രകാരമല്ല എംഒയുവിൽ ഒപ്പുവെച്ചിട്ടുള്ളത്.
അതിനാൽ അത് നടപ്പിലാക്കാൻ ഒരു ബാധ്യതയും സംസ്ഥാന സർക്കാരിനില്ല. ഇതെല്ലാം മറച്ചുവെച്ചാണ് വി ഡി സതീശനും ലീഗ് മന്ത്രിമാരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രി പദ്ധതിക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ കേന്ദ്രവുമായി യുദ്ധത്തിനില്ല എന്ന നിലപാടാണ് വി ഡി സതീശൻ സർക്കാരിന്റേത്.

സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ പാപ്പുട്ടി, ഡോ. ഖദീജ മുംതാസ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി വി ബാലൻ, കെ കെ ബാലൻ മാസ്റ്റർ, ബഹുജന സംഘടനാ പ്രസ്ഥാനങ്ങളുടെ കെ കെ സുധാകരൻ, ധനേഷ് കാരയാട്, ബി ദർശിത്ത്, കെ അജിന, ഡോ ദിൽവേദ് , അഷറഫ് കുരുവട്ടൂർ, സി പി സദാനന്ദൻ എന്നിവർ സംസാരിച്ചു.
സിപിഐ ജില്ലാ അസി. സെക്രട്ടറി പി കെ നാസർ സ്വാഗതവും എകെഎസ് ടിയു ജില്ലാ സെക്രട്ടറി ബി ബി ബിനീഷ് നന്ദിയും പറഞ്ഞു.
എഐവൈഎഫ്, എഐഎസ്എഫ്, ജോയിന്റ് കൗൺസിൽ, കെ ജി ഒ എഫ്, എ കെ എസ് ടി യു, യുവകലാസാഹിതി, ഇപ്റ്റ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.








