കോഴിക്കോട്:കോർപ്പറേഷനിൽ സിപിഎമ്മിന്റെ ഒ സദാശിവൻ മേയറായേക്കും. തടമ്പാട്ടുത്താഴം വാർഡിൽ നിന്നാണ് ഒ സദാശിവൻ മത്സരിച്ച് ജയിച്ചത്.നിലവിൽ സിപിഎം കൗൺസിൽ പാർട്ടി ലീഡറാണ് ഒ സദാശിവൻ. സിപിഎം വേങ്ങേരി ഏരിയ കമ്മിറ്റി അംഗവുമാണ് സദാശിവൻ.
നിലവിലെ ഭരണസമിതിയിലെ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായ ഡോ.ജയശ്രീ ഡെപ്യൂട്ടി മേയറാവും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്.ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും. സദാശിവന്റെയും ഡോ.ജയശ്രീയുടേയും പേരുകൾ മേയർ സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. രണ്ട് തവണ കൗൺസിലറായ സദാശിവൻ്റെ പരിചയസമ്പന്നതയാണ് സദാശിവനിലേക്കെത്താൻ കാരണം.26 നാണ് കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ്.
മേയർ പദവി ജനറൽ സീറ്റായിരിക്കേ ജയിച്ചാൽ മേയർ ആകേണ്ടിയിരുന്ന മുൻ ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് പരാജയപ്പെട്ടതോടെ പുതിയ പേരുകൾ തേടാൻ സിപിഎം നിർബന്ധിതമായത്. കഴിഞ്ഞ തവണ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായ ഡോ. എസ് ജയശ്രീയുടെയും സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഒ സദാശിവന്റെയും പേരുകൾക്കാണ് മുൻതൂക്കം ലഭിച്ചത്. കോഴിക്കോട് ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പൽ ആണ് ജയശ്രീ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട് അവർ. 2020ൽ മേയർ സ്ഥാനം വനിത സംവരണമായിരുന്നപ്പോൾ ആദ്യം ഉയർന്നു വന്ന പേരും ജയശ്രീയുടെത് ആയിരുന്നു. എന്നാൽ നേതൃത്വം അവസാനം ബീന ഫിലിപ്പിലേക്ക് എത്തിച്ചേരുകയായിരുന്നു.
അതേ സമയം പരിചയ സമ്പന്നതയാണ് ഒ സദാശിവന് നേട്ടമായത്. നിലവിലെ സാഹചര്യത്തിൽ ഈ പരിചയ സമ്പന്നത് അത്യാവശ്യമാണെന്ന പാർട്ടി വിലയിരുത്തലാണ് സദാശിവനിൽ തന്നെ പാർട്ടിയെ എത്തിച്ചത്. യുഡിഎഫ് സീറ്റെണ്ണം വർധിപ്പിച്ച സാഹചര്യത്തിൽ മൂന്ന് സ്റ്റാൻ്റിങ് കമ്മിറ്റികളും ഇത്തവണ എൽഡിഎഫിന് കിട്ടില്ല .28 സീറ്റുള്ള യുഡിഎഫും 13 സീറ്റുള്ള ബിജെപിയും
പ്രതിപക്ഷ നിരയിൽ ശക്തമായുണ്ടാകുമെന്ന വിലയിരുത്തലും സദാശിവനിൽ വിശ്വാസമർപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.










