കോഴിക്കോട് : സാമൂഹ്യ- വിദ്യാഭ്യാസ – ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ജനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ വിദ്യാശ്രേഷ്ഠ പുരസ്കാരം നിസാർ ഒളവണ്ണക്ക്. 10,001(പത്തായിരത്തി ഒന്ന് രൂപയും) ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഈ മാസം 17 ന് കോഴിക്കോട്ട് നടക്കുന്ന സൗഹൃദസംഗമത്തിൽ വെച്ച് സമ്മാനിക്കുമെന്ന് ചെയർമാൻ റാഫി പുതിയകടവ്, കൺവീനർ എം മൻസൂർ എന്നിവർ അറിയിച്ചു. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി വിദ്യാഭ്യാസ – മാധ്യമ മേഖലയിൽ പ്രവർത്തിച്ചുവരുന്ന നിസാർ ഒളവണ്ണയുടെ ഈ മേഖലയിലെ സജീവ ഇടപെടൽ മുൻനിർത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഇതരമേഖലയിൽ തുടർന്നിരുന്ന അരുതായ്മകളെ ജനകീയ ഇടപെടൽ മുഖേന പൊളിച്ചെഴുതിയ താണ് പുരസ്കാര ജേതാവിന്റെ ഈ മേഖലയിലെ പ്രധാന ഇടപെടലെന്ന് പുരസ്കാരസമിതി വിലയിരുത്തി. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ ചെലവിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന മഹത്തായ ആശയം ഫലപ്രദമായി നടപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചു. ആൾ കേരള സി ബി എസ് ഇ സ്കൂൾസ് മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം – കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി, സഫയർ സെൻട്രൽ സ്കൂൾ മാനേജർ തുടങ്ങി നിരവധി ചുമതലകൾ വഹിക്കുന്നു. ചന്ദ്രിക മുൻസബ് എഡിറ്ററും ന്യൂസ് കേരള ദിനപത്രം പത്രാധിപരുമാണ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പുരസ്കാരം സമ്മാനിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി, കമാൽ വരദൂർ, എൻ സി അബൂബക്കർ, ആർ ജയന്ത്കുമാർ, ഫാദർ തോമസ് കുറ്റിയാനി, ഡോ അബ്ദുസലാം കണ്ണൂർ തുടങ്ങിയവർ പ്രസംഗിക്കും.










