കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിലും, മയക്കുമരുന്ന് കേസിലും ഉൾപ്പെട്ട പ്രതിയും, പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയുമായ ഒളവണ്ണ എടക്കുറ്റിപ്പുറം ദിൽഷാദ് (31) നെ കാപ്പ ചുമത്തി ജയിലിലടച്ചു.
പ്രതിയ്ക്ക് നല്ലളം, പന്തീരങ്കാവ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വിവിധ സ്ഥലങ്ങളിൽ വെച്ച് മാരക മയക്കുമരുന്നായ MDMA വിൽപ്പനയ്ക്കും, ഉപയോഗത്തിനുമായി കൈവശംവെച്ചതിനും, കവർച്ച. അടിപിടി, കൊട്ടേഷൻ, പോക്സോ, അശ്രദ്ധമായി വാഹനം ഓടിച്ച് കുറ്റകരമായ നരഹത്യ തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഒടുമ്പ്രയിൽ വാടക വീട്ടിൽ താമസിച്ച് ലഹരി വില്ലന നടത്തി വരികയായിരുന്ന ഇയാളുടെ കാറില്‍ നിന്നും 51 ഗ്രാം MDMAയുമായി നല്ലളം പോലീസ് പിടികൂടിയ കേസില്‍ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയായിരുന്നു. പ്രതിയെ KAAPA ഓർഡർ പ്രകാരം കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും, നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടുവരുന്നതിനെ തുടർന്നാണ് പ്രതിയ്ക്കെതിരെ പന്തീരങ്കാവ് പോലീസ് KAAPA നടപടി സ്വീകരിച്ചത്. പ്രതിക്കെതിരെ പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ.കെ.പവിത്രൻ, ഐ.പി.എസ് സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാകളക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.