കണ്ണൂർ: കൂത്തു പറമ്പ കിനാവയ്ക്കലിൽ മദ്രസ വിദ്യാർത്ഥിക്ക് അധ്യാപകനിൽ നിന്നും ക്രൂരമർദ്ദനമേറ്റെന്ന പരാതി ഗുരുതര മനുഷ്യാവകാശലംഘനമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ 25 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ദർസിൽ മതപഠനത്തിനെത്തിയ താണ് വിഴിഞ്ഞം സ്വദേശിയാണ് വിദ്യാർത്ഥി. ഉസ്താദ് മർദ്ദിക്കാറുണ്ടെന്ന് പരാതി പറഞ്ഞതിനെ തുടർന്നാണ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റത്. ഇസ്തിരി പെട്ടി കൊണ്ട് പൊള്ളിച്ചു. ഒടുവിൽ മദ്രസയിൽ നിന്നും ഇറങ്ങിയോടിയെന്ന് വിദ്യാർത്ഥി പറയുന്നു. ഇക്കഴിഞ്ഞ മേയിലാണ് വിദ്യാർത്ഥി ദർസിലെത്തിയത്. എട്ടോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനുണ്ടായിരുന്നു.വിദ്യാർത്ഥിക്ക് ഉമ്മയും ബാപ്പയുമില്ല. മുറിക്കുള്ളിൽ പൂട്ടിയിട്ടെന്നും പരാതിയുണ്ട്. വിഴിഞ്ഞം ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥി. വിഴിഞ്ഞം പോലീസ് കേസെടുത്തതായി റിപ്പോർട്ടുണ്ട് .














