പാലക്കാട് മെഡിക്കൽ കോളജിൽ രണ്ടാം വർഷ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് വിദ്യാർഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഹോസ്റ്റലിലാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പെരിങ്ങാട് സ്വദേശിയാണ് വിഷ്ണു.
ഹോസ്റ്റലിൽ കൂടെയുള്ള വിദ്യാർഥികൾ എല്ലാവരും ഭക്ഷണം കഴിയ്ക്കാനായി കാന്റീനിലേക് പോയ സമയത്താണ് മരണം എന്നാണ് കണക്കാക്കുന്നത്. ഭക്ഷണം കഴിച്ച് മടങ്ങി വരുമ്പോഴാണ് വിദ്യാർഥികൾ വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ കൂടെ വരാൻ വിഷ്ണു തയ്യാറായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇവർ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ ഒരുപാട് തട്ടിവിളിച്ചിട്ടും മുറി തുറക്കാതായപ്പോൾ വാതിൽ കുത്തിപ്പൊളിച്ച് തുറക്കുകയായിരുന്നു. അപ്പോഴാണ് വിഷ്ണുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷ്ണുവിന്റെ പിതാവ് അടുത്തിടെ മരിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ കുറച്ച് നാളായി വിഷ്ണു വിഷാദരോഗത്തിന് അടിപ്പെട്ടതായി ചില സുഹൃത്തുക്കൾ പറയുന്നു. വിഷ്ണു കുറച്ചുനാളായി കൃത്യമായി ക്ലാസുകളിൽ വരികയോ സുഹൃത്തുക്കളോട് വലിയ അടുപ്പം പുലർത്തുകയോ ചെയ്തിരുന്നില്ല. വിഷ്ണു ഒറ്റയ്ക്കാകാതെ സുഹൃത്തുക്കൾ പരമാവധി ശ്രമിച്ചിരുന്നു. എങ്കിലും ഇന്നലെ ഭക്ഷണം കഴിയ്ക്കാൻ പോയ സമയത്ത് വിഷ്ണു മരിക്കുകയായിരുന്നു.