കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് 2പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. ഇന്നലെയാണ് രണ്ടു മരണവും ഉണ്ടായത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതർ പറയുന്നു
അതേസമയം, മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരിയാണ് മരിച്ചത്. മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഇന്നലെ തന്നെ സംസ്കരിച്ചിരുന്നു. ഇവർക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തിൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം തുടരുകയാണ്.