തിരൂർ: സിവിൽ സപ്ലൈസിൻ്റെ തിരൂർ കടുങ്ങാത്ത്കുണ്ടിലെ ഗോഡൗണിൽ 2.78 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. തിരൂർ താലൂക്ക് പരിധിയുള്ള ഡിപ്പോയിൽ നിന്ന് അരി, ഗോതമ്പ്, ആട്ട എന്നിവ ഉൾപ്പെടെ 2,78,74,579 രൂപയുടെ റേഷൻ സാധനങ്ങൾ കടത്തിയെന്നാണ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വനിതാ ജീവനക്കാർ ഉൾപ്പെടെ എട്ട് പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സപ്ലൈകോ അധികൃതർ പൊലിസിലും പരാതി നൽകി. കഴിഞ്ഞ വർഷം ആദ്യത്തിൽ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിൻ്റെ ചുരുളഴിഞ്ഞത്. പിന്നീട് ജൂലൈ മാസത്തിൽ മലപ്പുറം സപ്ലൈകോ ഇൻ്റേണൽ ഓഡിറ്റ് വിഭാഗവും തിരൂർ താലൂക്ക് സപ്ലൈ ഓഫിസറും നടത്തിയ പരിശോധനയിലും തട്ടിപ്പ് കണ്ടെത്തിയിരുന്നു.
2023-24 വർഷത്തെ സ്റ്റോക്ക് വെരിഫിക്കേഷൻ കഴിഞ്ഞ ഏപ്രിലിൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ നടത്തിയപ്പോൾ ക്രമക്കേട് വ്യക്തമായി. പിന്നാലെ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫിസിലെ സീനിയർ സൂപ്രണ്ടും തിരൂർ താലൂക്ക് സപ്ലെെ ഓഫിസറും റേഷനിങ് ഇൻസ്പെക്ടർമാരും നടത്തിയ പരിശോധനയിൽ റേഷൻ ഉൽപന്നങ്ങളുടെ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്. സംഭവത്തിൽ കൽപകഞ്ചേരി പൊലിസ് വനിത ജീവനക്കാരുൾപ്പടെയുള്ളവർക്കെതിരേ കേസെടുത്തിട്ടുണ്ട്. താനൂർ ഡിവൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.














