കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിയിലെ കാർഡിയോളജി, ന്യൂറോ ഒ.പി കളിൽ നിലവിൽ വന്ന ഇ – ഹെൽത്ത് സംവിധാനം മുഴുവൻ ഒ.പി. യിലും വരുന്നതോടെ ഒ.പി. ടിക്കറ്റ് നൽകുന്നതിനുള്ള കാലതാമസം പൂർണ്ണമായി ഒഴിവാക്കാൻ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മതിയായ ഒ.പി ടിക്കറ്റ് കൗണ്ടർ ഇല്ലാത്തത് കാരണം ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഒരു ഒ.പി ടിക്കറ്റ് കൗണ്ടർ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കുമായി നീക്കി വച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഒ.പി.കൗണ്ടറുകളിൽ ക്രമാതീതമായ നിരക്ക് അനുഭവപ്പെടുന്നുണ്ട്. നിപ്പാ ഭീഷണി വന്നതോടെ എല്ലാ ആശുപത്രികളിലും ഒ.പി ടിക്കറ്റെടുക്കുന്നവരുടെ പൂർണ വിലാസം കമ്പ്യൂട്ടറിൽ രേഖപ്പെടുത്താൻ തുടങ്ങിയതും കാലതാമസത്തിന് കാരണമായിട്ടുണ്ട്. ഒ.പി. ടിക്കറ്റ് കൊടുത്തു തുടങ്ങുന്ന സമയം രാവിലെ ഏഴരയാക്കിയിട്ടുണ്ട്. ഒരു ഒ.പി ബ്ലോക്കിൽ 3 ഒ.പി കൌണ്ടറുകൾ അടിയന്തരമായി നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഈ കൗണ്ടറുകൾ നിലവിൽ വരുന്നതോടെ തിരക്ക് കുറയ്ക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.