Cinema

ഇന്ന് മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ സിദ്ദിഖ് തിരുവനന്തപുരത്തേക്ക്; പൊലീസിൽ കീഴടങ്ങും


കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം. സിദ്ദിഖിന്‍റെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം.
സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് കീഴടങ്ങും. തിരുവനന്തപുരത്ത് എത്തി കീഴടങ്ങുമെന്നാണ് വിവരം. മാധ്യമങ്ങളെ ഒഴിവാക്കിയുള്ള രഹസ്യ നീക്കത്തിനാണ് ശ്രമം. അതേ സമയം ഒളിവില്‍ തുടരുന്ന സിദ്ദിഖ് കൊച്ചിയില്‍ തന്നെ ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിന് ഉള്ളില്‍ തന്നെ കസ്റ്റഡിയിൽ ശ്രമമെന്നും പൊലീസ് അറിയിച്ചു. സിദ്ദിഖിനെ സഹായിച്ചെന്ന സംശയത്തില്‍ മകൻ ഷഹീന്‍റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു വിഭാഗം കൊച്ചിയില്‍ തുടരുന്നുണ്ട്.


Reporter
the authorReporter

Leave a Reply