GeneralPolitics

പ്ലസ് വൺ സീറ്റ് വിഷയം ; അനങ്ങാതെ സർക്കാർ, ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്


തിരുവനന്തപുരം: മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർഥികൾ പുറത്തുനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.യു സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ബന്ദ് നടത്തുക. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഉടൻ പരിഹാരമായില്ലെങ്കിൽ കെ.എസ്.യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാർ മേഖലയിലെ സീറ്റ് പ്രതിസന്ധിയിൽ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ക്ലാസുകൾ തുടങ്ങുന്ന ഇന്നലെ കെ.എസ്.യു ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ നടത്തിയത്.

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായി പോരാടുമെന്നും ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാറിനെതിരെ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നിരുന്നു. കെ.എസ്.യു, എം.എസ്.എഫ്, എസ്.എഫ്.ഐ, എസ്.കെ.എസ്.എസ്.എസ്.എഫ്, ഫ്രറ്റെണിറ്റി തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ഇന്നലെ സംസ്ഥാനത്തുടനീളം ശക്തമായിരുന്നു. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിൽ സർക്കാർ അനങ്ങുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം അണപൊട്ടിയത്. കെ.എസ്.യു സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തി.


Reporter
the authorReporter

Leave a Reply