കോഴിക്കോട്: മാവൂർ ബസ്സ്റ്റാൻ്റിനു സമീപമുള്ള ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികളെ മാവൂർ ഇൻസ്പെക്ടർ പി.രാജേഷ് ന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സബ്ബ് ഇൻസ്പെക്ടർ അനുരാജ് വി.യുടെ നേതൃത്വത്തിൽ മാവൂർ പോലീസും ജില്ല സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടി. ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്ത ആളാണ്.മാവൂർ കണ്ണി പറമ്പ് തീർത്ഥകുന്ന് രഞ്ജീഷ്(18 വയസ്സ്)നെ മാവൂർ ഇൻസ്പെക്ടർ പി.രാജേഷ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്തയാളിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
ജൂലൈ ഒന്ന് മുതൽ മൂന്ന് വരെയുള്ള തിയ്യതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂർ ബസ്സ്റ്റാൻ്റിന് സമീപമുള്ള പാഴൂർ ജ്വല്ലറി ഉടമസ്ഥർ പതിവുപോലെ ശനിയാഴ്ച്ച കട പൂട്ടി പോവുകയും തിങ്കളാഴ്ച്ച വന്ന് കട തുറന്ന് നോക്കിയപ്പോൾ പിൻവശത്തെ ചുമർ തുരന്ന് മോഷണം നടത്തിയതായും ശ്രദ്ധയിൽപ്പെട്ടത്.നിരവധി വെള്ളി ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്.തുടർന്ന് മാവൂർ പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.തുടക്കത്തിലുള്ള അന്വേഷണം ഇൻസ്പെക്ടർ വിനോദിൻ്റെ നേതൃത്വത്തിലായിരുന്നു.

ഡപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജു ഐ പി എസിൻ്റെ നിർദ്ദേശപ്രകാരം ജില്ല സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അന്വേഷണം നടത്തി വരികയായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷണം നടത്തിയത് കൗമാരപ്രായക്കാരാണെന്ന് തിരിച്ചറിയുകയും ചെയ്തു.തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിൽ പ്രതികളെ നിരീക്ഷിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മെഡിക്കൽ കോളേജ് എ സിപി കെ.സുദർശൻ്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ആദ്യം പ്രതികൾ കുറ്റം സമ്മതിച്ചില്ല.ദൃശ്യം സിനിമയിലെ രംഗങ്ങൾ പ്രചോദനമുൾകൊണ്ടായിരുന്നു പ്രതികളുടെ പ്രതികരണം.സിനിമ മേഖലയിൽ ഭക്ഷണം നൽകുന്ന വിഭാഗത്തിലെ ജോലിക്കാരനാണ് രഞ്ജീഷ്.ജൂൺ അവസാന ആഴ്ചയിൽ എർണാകുളത്ത് ആയിരുന്നെന്നും പിന്നീട് എടരിക്കോടുംകടവന്തറയിലും പോയെന്നും ജൂലൈ ആദ്യ ആഴ്ചയിൽ സിനിമയുമായി ബന്ധപ്പെട്ട ജോലി മലയാറ്റൂരും ആയിരുന്നെന്നും ഫോൺ കേടായിരുന്നെന്നും ആണ് പ്രതി പോലീസിനോട് പറഞ്ഞത്.
എന്നാൽ പോലീസ് തെളിവുകൾ നിരത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ രഞ്ജിഷും പ്രായപൂർത്തിയാവാത്തയാളും ഏപ്രിൽ മാസത്തിൽ തന്നെ മോഷണം നടത്താൻ പദ്ധതി ഇട്ടതായും അതിന് വേണ്ടി ആയുധങ്ങളും പടക്കങ്ങളും, പൂത്തിരികളും രഞ്ജീഷ് കരുതി വെച്ചതായും പിന്നീട് ജൂൺ മാസം വീണ്ടും പ്ലാൻ ചെയ്യുകയും മോഷണം നടത്താൻ പാഴൂർ ജ്വല്ലറി തിരഞ്ഞെടുക്കുകയുമായിന്നു. ജൂലൈ രണ്ടാം തിയ്യതി നല്ല മഴയുള്ള ദിവസം മോഷണം നടത്താനിറങ്ങി. റെയിൻകോട്ടും ഷാളും ഉപയോഗിച്ച് ആളുകൾക്ക് മനസിലാവാത്ത രീതിയിലാണ് പോയിരുന്നത്. പൂത്തിരി ഉപയോഗിച്ച് ജ്വല്ലറിയുടെ പൂട്ട് പൊളിക്കാൻ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല. പിന്നീട് പിൻഭാഗത്തെ ചുമർ തുരന്ന് അകത്ത് കടന്ന് മോഷണം നടത്തുകയായിരുന്നു.പിന്നീട് മോഷണമുതൽ രഞ്ജീഷിൻ്റെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വെക്കുകയുമായിരുന്നു.മോഷണ മുതലുകളും മോഷണത്തിനുപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഷഹീർ പെരുമണ്ണ,എ.കെ അർജുൻ,രാകേഷ് ചൈതന്യം,മാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ കെ.അനൂപ്,വി.എം മോഹനൻസൈബർ സെല്ലിലെ രാഹുൽ,എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.