കോഴിക്കോട്:സംസ്ഥാനത്തെ 4 മേഖലകളായി തിരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന അവലോകന യത്ര പ്രഹസനവും ധൂർത്തുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പ്രതികരിച്ചു.സർക്കാരിന്റെ കഴിവ് കേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനുള്ള പി.ആർ വർക്കിന്റെ ഭാഗമാണ് അവലോകന യാത്ര.തിരുവനന്തപുരത്തിരുന്ന് വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിളിച്ച് നടത്തേണ്ട അവലോകനം വിനോദ യാത്രയാക്കി മാറ്റുകയാണ് ചെയ്യുന്നത് ലക്ഷങ്ങൾ ഖജനാവിൽ നിന്ന് പൊടിച്ചുകളയാൻ മാത്രമേ ഇത്തരം യാത്രകൾ ഗുണം ചെയ്യു.കഴിവുകെട്ട സർക്കാരെന്ന അപഖ്യാതി ഇല്ലാതാക്കാൻ ഈ പ്രഹസനം മതിയാകില്ല.
ഇസ്ലാമിക ആചാരമായ ഹിജാബിനെ കുറിച്ചുള്ള പരാമർശം സിപിഎം സംസ്ഥാന സമിതി അംഗം അനിൽ കുമാർ നേരം വെളുക്കും മുമ്പ് തിരുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി ഇടപെട്ട് തിരുത്തിച്ചു.സമസ്ത കണ്ണുരുട്ടിയപ്പോൾ സിപിഎം നേതൃത്വം ഭയന്നു. പക്ഷെ ഗണപതി ഭഗവാനെതിരെ മിത്ത് പരാമർശം നടത്തിയ എ.എൻ ഷംസീർ എം.എൽ.എ ഇതുവരെ പരാമർശം പിൻവലിച്ചിട്ടില്ല. ഷംസീറിനെ തിരുത്താൻ നേതൃത്വം ഇടപെട്ടില്ല. വിഷയത്തിൽ എൻ.എസ്.എസ് നേതൃത്വം അതിശക്തമായ പ്രതിഷേധം അറിയിച്ചിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി കുലുങ്ങിയില്ല. അനിൽ കുമാറിനും ഷംസീറിനും സമസ്തയ്ക്കും എൻ.എസ്.എസ്സിനും സിപിഎമ്മിൽ രണ്ട് നീതിയാണെന്ന് ജനം തിരിച്ചറിയും.