Saturday, January 25, 2025
Politics

നിറത്തിന്റെ പേരില്‍ കലാകാരന്‍മാരെ മാറ്റിനിര്‍ത്തുന്നത് ദുഷിച്ച മനസ്സിന്റെ ഉടമകള്‍: എംടി രമേശ്


കോഴിക്കോട്: നിറത്തിന്റെ പേരില്‍ കലാകാരന്‍മാരെ മാറ്റിനിര്‍ത്തുന്നത് പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്തതാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി. രമേശ്. പതിനാറാം നൂറ്റാണ്ടിലാണ് അയിത്തവും മാറ്റിനിര്‍ത്തലുമുണ്ടായത്. എല്ലാ നൃത്തരൂപവും കറുപ്പിന്റെ അഴകിനെ വര്‍ണിക്കുന്നു. കറുപ്പിന്റെ പേരില്‍ കലാകാരന്‍മാരെ മാറ്റിനിര്‍ത്തുന്നവരുടെ മനസ്സിന്റെ ദുഷിച്ച മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ നാട്യശാസ്ത്രമനുസരിച്ചുള്ള എല്ലാ നൃത്തരൂപവും ഉണ്ടായത് കറുത്തവര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ്.


അങ്ങനെയുള്ള നാട്ടില്‍ കറുപ്പിന്റെ പേരില്‍ ഒരാളെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മേനിനടിക്കുന്നയാളാണ്. പാര്‍ലമന്റ് അനുവദിച്ച തുകയുടെ കണക്ക് ഇതുവരെ പറയാന്‍ എം.കെ. രാഘവന്‍ തയ്യാറായിട്ടില്ലെന്നും ആദര്‍ശ് ഗ്രാമം പദ്ധതി പ്രകാരം ഒരു ഗ്രാമം ദത്തെടുത്ത് വകസനം നടത്തിയിട്ടില്ലെന്നും എംടി രമേശ് പറഞ്ഞു. വികസന വിഷയത്തില്‍ എംപിയെന്ന നിലയില്‍ പാര്‍ലമെന്റില്‍ ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടുണ്ടോയെന്നും എം.കെ രാഘവന്റെ പെര്‍ഫോര്‍മന്‍സ് എന്തായിരുന്നുവെന്ന് രേഖകള്‍ സംസാരിക്കുമെന്നും എംടി പറഞ്ഞു.

പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് കോടതി സമുച്ചയത്തില്‍ എത്തിയ എംടിയെ അഭിഭാഷകരും ഗുമസ്തരും ചേർന്ന് സ്വീകരിച്ചു. അഭിഭാഷകരും ക്ലാര്‍ക്കുമാരും ഉള്‍പ്പെടെ കോടതി കോംപ്ലക്‌സില്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. പഠിക്കുന്നകാലം മുതല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോഴും കേസുകള്‍ക്ക് പഞ്ഞമില്ലെന്നും എംടി കോടതിയനുഭവങ്ങള്‍ പങ്കുവച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവന്‍, വൈസ് പ്രസിഡൻ്റ് അഡ്വ.കെ.വി സുധീർ എന്നിവർക്കൊപ്പമാണ് എം.ടി.രമേശ് കോടതിയിലെത്തിയത്.

അഭിഭാഷകരായ അരുണ്‍ ജോഷി, രമ്യ മുരളി, ബിനീഷ് ബാബു, രാജേഷ് കുമാര്‍, ബിജുഷ് ചന്ദ്, ശ്രീകാന്ത്, അഡ്വ രോഷ്‌നി, അഡ്വ ശിഘ, എ. കെ. സുപ്രിയ, എം. ഹീഷ്മ, പി. രമ്യ, കെ. ചിത്ര,രൂപ,ബിന്ദു, തുഷാര, ഗിരിജ ക്ലര്‍ക്കുമാരായ സോമന്‍, സുരാജ്, അനില്‍കുമാര്‍, എന്‍ പ്രമോദ്, ടി.പ്രമോദ്,ദിനേശന്‍, എസ്.എം.ബിജു എന്നിവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply