Politics

തൻ്റെ ഡിഎംകെ സാമൂഹ്യ കൂട്ടായ്മയെന്ന് അൻവർ, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കും


മലപ്പുറം: ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ സംഘടന നിലവിൽ സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പിവി അൻവർ. മഞ്ചേരിയിൽ ഇന്ന് നടക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം മഞ്ചേരിയിൽ പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതേ പേരിലാകുമോയെന്ന് പറയാനാവില്ല. അതിന് സാങ്കേതികമായ പല കാര്യങ്ങളുമുണ്ട്. നിലവിലിത് സാമൂഹ്യ കൂട്ടായ്മയാണ്. സംസ്ഥാനത്തെ മൊത്തം വിഷയങ്ങൾ ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. . എംഎൽഎ സ്ഥാനം രാജിവെക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാം. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേറ്റമായത് കൊണ്ടാണ് പേര് നിശ്ചയിച്ചത്. പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം. അതുകൊണ്ടാണ് ടോർച്ച് സംഘടനയുടെ പേരിന് ഒപ്പം വെച്ചത്. അർജുനും മനാഫും മതേതരത്വത്തിൻ്റെ പ്രതീകമാണ്.

തനിക്ക് മേലെ വർഗീയതയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് മനാഫും അർജുൻ്റെയും ചിത്രം ബോർഡുകളിൽ വെച്ചത്. മഞ്ചേരിയിൽ പ്രഖ്യാപനം വെച്ചത് സ്വന്തം നാടായത് കൊണ്ടാണ്. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇവിടമെന്നും അദ്ദേഹം പറഞ്ഞു.

അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗതത്തിനായി വലിയ ക്രമീകരണങ്ങൾ ആണ് മഞ്ചേരി ജസീല ജംഗ്ഷനിൽ ഒരുക്കിയിരിക്കുന്നത്. പതിനായിരം പേർക്ക് ഇരിക്കാനായി കസേര ഇട്ടിരിക്കുന്ന വേദിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മലബാർ ആസ്ഥാനമായി രൂപീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തിന് മഞ്ചേരി വേദി ആകുന്നു എന്ന പ്രത്യേകതയും ഉണ്ട്.


Reporter
the authorReporter

Leave a Reply