climat

റിമാല്‍ കരതൊട്ടു, അതീവ ജാഗ്രതാ നിര്‍ദ്ദേശം

Nano News

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ കരതൊട്ടു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗര്‍ദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്.

കൊല്‍ക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും വീശി. തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി പ്രദേശങ്ങളില്‍ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തനിവാരണ സേന എത്തി റോഡില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി. കൊല്‍ക്കത്ത വിമാനത്താവളം അടച്ചു.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 110-120 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതീവ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റഡ്അലര്‍ട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പൊലിസ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇന്ന് രാവിലെയോടെ കാറ്റ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. എല്ലാവരും സുരക്ഷിതരായി കഴിയണമെന്നും സര്‍്കകാര്‍ ഒപ്പമുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എക്‌സില്‍ കുറിച്ചു.

കരസേന, നാവിക സേന, കോസ്റ്റ് തുടങ്ങിയ സന്നാഹങ്ങള്‍ സജ്ജമാണ്. ത്രിപുരയിലും സംസ്ഥാന സര്‍ക്കാര്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply

error: Content is protected !!