തിരുവള്ളൂർ: നാലു വർഷത്തിനിടെ, 15 പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയും ചുമതല നൽകിയും വിവാദമായ തിരുവള്ളൂരിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു. സെക്രട്ടറിമാരുടെ നിരന്തര സ്ഥലം മാറ്റംമൂലം ദുരിതത്തിലായ പഞ്ചായത്തിൽ ഫയലുകൾ നീങ്ങുന്നില്ല. ചൊവ്വാഴ്ച വരെ വൈകിയത് 580 ഉം തീർപ്പാക്കാൻ 53 ഉം പുതിയതായി 94 ഉം എന്ന രീതിയിൽ 727 ഫയലുകളാണ് സെക്രട്ടറിയുടെ ലോഗിനിലുള്ളത്.
നിലവിൽ മേപ്പയൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് തിരുവള്ളൂരിന്റെ ചുമതല. പുതുതായി നിയമിക്കപ്പെട്ട അസി. സെക്രട്ടറിക്കാവട്ടെ ലോഗിൻ കിട്ടാത്തതിനാൽ പ്രവർത്തന ഏകോപനം നടത്താൻ കഴിയുന്നില്ല. ഇതുമൂലം പദ്ധതി പ്രവർത്തനം, ഭവന നിർമാണ സഹായധന വിതരണം, ലൈസൻസ്, അധികമായി വസൂലാക്കപ്പെട്ട പെർമിറ്റ് ഫീസ് തിരിച്ചുനൽകൽ, വിവിധ ക്ഷേമ പെൻഷൻ അപേക്ഷകളുടെ അംഗീകാരം, തൊഴിലുറപ്പ് പ്രവർത്തനങ്ങൾ, വിവാഹം-മരണ രജിസ്ട്രേഷൻ, മറ്റു സാക്ഷ്യപത്രങ്ങൾ തുടങ്ങിയവ മുടങ്ങിയിരിക്കുകയാണ്.
ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാത്തത് പൊതുജനങ്ങൾക്ക് നൽകേണ്ട സേവനാവകാശങ്ങളുടെ ലംഘനമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനിയും വൈസ് പ്രസിഡന്റ് എഫ്.എം. മുനീറും പറഞ്ഞു.