കൃഷ്ണേന്ദു.
തൃശ്ശൂർ: ജന്മപാപങ്ങൾ ഒഴിഞ്ഞ് പുതുജന്മ പുണ്യം നുകരാനായി തൃശ്ശൂര്‍ തിരുവില്വാമലയിലെ പുനർജനി നൂഴാന്‍ നൂറുകണക്കിന് ഭക്തർ എത്തി. പാപങ്ങൾ ഒഴിഞ്ഞ് പുനർജന്മ പുണ്യം നുകരാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വിശ്വാസ സമൂഹം ഗുരുവായൂർ ഏകാദശി ദിനത്തിൽ വില്വാമലയിലെത്തുന്നത്. ഏകാദശി ദിവസം അതി രാവിലെതന്നെ തുടങ്ങി വൈകുന്നേരം വരെ നീണ്ടുനിൽക്കുന്നതാണ് പുനർജനി നൂഴൽ.ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും ജന്മ പാപങ്ങൾ നശിക്കുന്നു എന്നും അങ്ങിനെ നിരന്തരമായ നൂഴലിലൂടെ ജൻമ ജൻമാന്തര പാപങ്ങൾ ഒടുക്കി ആത്മാവിന് മുക്തി ലഭിക്കുന്നു എന്നാണ് വിശ്വാസം. ബ്രഹ്മ-വിഷ്ണു- മഹേശ്വരൻ മാരുടെ സാന്നിദ്ധ്യം വരുത്തിയാണത്രേ വിശ്വകർമ്മാവ് ഗുഹാമുഖം പണി തുടങ്ങിയത്. ഐരാവതത്തിലേറി ദേവേന്ദ്രനും മറ്റെല്ലാ ദേവന്മാരും പുനർജനിയുടെ നിർമ്മാണ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
ഗുഹയുടെ നിർമ്മാണം പൂർത്തിയായശേഷം ദേവൻമാർ പുനർജ്ജനി നൂഴുന്നത് വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി നാളിലായിരുന്നു. അത്യന്തം ദുഷ്കരവും ഇടുങ്ങിയതുമായ ഗുഹയിലെ വഴിയിലൂടെ ഇരുന്നും,നിന്നും, മലർന്നും , കിടന്നു നിരങ്ങിയും മറ്റും വേണം ഗുഹയുടെ മറുഭാഗത്തെത്തുവാൻ. അതിരാവിലെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ക്ഷേത്രം മേൽശാന്തിമാരെത്തി ഗുഹാമുഖങ്ങളിൽ പൂജ നടതുകയും ശേഷം ആദ്യം തിരുവില്വാമലയില രാമചന്ദ്രൻ എന്ന ചന്തുവാണ് ആദ്യം ഗുഹയിലൂടെ നൂഴ്‌ന്നത്. പിന്നീട് ടോക്കൺ പ്രകാരമാണ് ആളുകൾ നൂഴുന്നത്ത്. രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവർക്കാണ് പുനർജനി നൂഴലിന് അനുമതിയുള്ളത്.നേരത്തെ എടുത്ത ടോക്കൺ ഉള്ള ഭക്തരെയാണ് പ്രവേശിപ്പിക്കുന്നത്. ഇക്കുറി ഭക്തജനങ്ങൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ്, ഗ്രാമ പഞ്ചായത്ത്, പോലീസ്, ഫോറസ്റ്റ് , ആരോഗ്യ വകുപ്പ്, ക്ഷേത്ര ഉപദേശക സമിതി എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു.