കൽപ്പറ്റ: ദ്രാവകരൂപത്തിലുള്ള കളറുകളും വീര്യംകൂടിയ പുകയിലയും ചേർത്ത് മുറുക്കാൻ വിൽപ്പന നടത്തുന്ന അനധികൃത കടകൾ ഉടൻ അടച്ചുപൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന അനധികൃത മുറുക്കാൻ കടകൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്.
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും 3 മുൻസിപാലിറ്റികളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മുറുക്കാൻ കടകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധനകൾ ഇക്കാര്യത്തിൽ അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുഅനധികൃത കടകൾക്കും വിൽപ്പന കേന്ദ്രങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പൂർണ്ണ അധികാരമുണ്ടെങ്കിലും അത് നിർവഹിക്കാത്തതു കാരണമാണ് ഇത്തരം ആരോപണങ്ങളുണ്ടാകുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. യുവജനങ്ങളെയും കുട്ടികളെയും വഴിതെറ്റിക്കുന്ന ഇത്തരം പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന യാതൊരു കാരണവശാലും അനുവദിക്കരുത്. ഇത്തരം അനധികൃത കച്ചവടക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാനന്തവാടി സ്വദേശി കെ.കെ നാസർ സമർപ്പിച്ച പരാതിയിലാണ് നടപടി.