കോഴിക്കോട്: ഓർമ്മക്കുറവ് കാരണം മസ്റ്ററിംഗ് നടത്താൻ മറന്നുപോയ സർവീസ് പെൻഷനർ മസ്റ്ററിംഗ് ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന രേഖകൾ സബ് ട്രഷറിയിൽ സമർപ്പിച്ചാൽ കുടിശിക പെൻഷൻ എത്രയും വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് സബ് ട്രഷറി ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. രേഖകൾ ലഭിക്കാത്തതിനാൽ കുടിശിക പെൻഷൻ അനുവദിക്കാത്ത ട്രഷറി ഓഫീസറുടെ നടപടിയിൽ അപാകതയില്ലെന്നും കമ്മീഷൻ ഉത്തവിൽ പറഞ്ഞു.
1992 ൽ പ്രാധാനാധ്യാപികയായി വിരമിച്ച നെല്ലിക്കോട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. എസ്.ബി.ഐ യുടെ പൊറ്റമ്മൽ ശാഖയിൽ നിന്നാണ് ഇവർക്ക് പെൻഷൻ ലഭിച്ചിരുന്നത്. 2023 ജനുവരി മുതലുള്ള പെൻഷനാണ് ലഭിക്കാത്തത്. 2024 ഫെബ്രുവരി 27 ന് ട്രഷറിയിൽ ഹാജരായി മസ്റ്ററിംഗ് നടത്തിയെങ്കിലും കുടിശിക പെൻഷൻ ലഭിച്ചില്ല.മസ്റ്ററിംഗ് നടക്കാതിരുന്ന കാലത്തെ പെൻഷൻ ലഭിക്കാൻ സർക്കാരിലേക്ക് അയയ്ക്കുന്ന അപേക്ഷയിൽ മസ്റ്ററിംഗ് ചെയ്യാത്തതിന്റെ വ്യക്തമായ കാരണവും രേഖകളും ഉൾപ്പെടുത്തേണ്ടതാണെന്നും പരാതിക്കാരിയിൽ നിന്നും അപേക്ഷകളും രേഖകളും ലഭിച്ചിരുന്നില്ലെന്നും സബ് ട്രഷറി ഓഫീസർ റിപ്പോർട്ടിൽ പറഞ്ഞു. അപേക്ഷ ലഭിച്ചാലുടൻ സർക്കാരിലേക്ക് അയയ്ക്കുന്നതാണെന്നും റിപ്പോർട്ടിലുണ്ട്.