കോഴിക്കോട്: സംപ്രേഷണ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മീഡിവണ്‍ ജീവനക്കാർ. മീഡിയവണ്‍ ആസ്ഥാനത്ത് ചേർന്ന പ്രതിഷേധ സംഗമം മാധ്യമം – മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് സർക്കാരിന്‍റെ കാലത്തു പോലും ഒരു മാധ്യമ സ്ഥാപനം കാരണമില്ലാതെ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയിട്ടില്ലെന്ന് ഒ അബ്ദുറഹ്മാന്‍ പറഞ്ഞു. നീതിക്കും സത്യത്തിനും ഭരണഘടനക്കും എതിരായി ഒന്നും ചെയ്തിട്ടില്ലെന്ന് മീഡിയവണിന് ഉറപ്പിച്ചു പറയാൻ കഴിയും. അതിന്റെ തെളിവാണ് രാജ്യത്തും പുറത്തും മീഡിയവണിന് വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും അണിനിരക്കുന്നതെന്നും ഒ അബ്ദുറഹ്മാന്‍ പറഞ്ഞു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നിയമപോരാട്ടത്തിലൂടെ മറികടക്കുമെന്ന് മീഡിയവണ്‍ സി ഇ ഒ റോഷന്‍ കക്കട്ട് ആത്മവിശ്വാസംപ്രകടിപ്പിച്ചു. മീഡിയവണ്‍ എഡിറ്റർ പ്രമോദ് രാമന്‍, മാനേജിങ് എഡിറ്റർ സി ദാവൂദ്, എക്സിക്യൂട്ടീവ് എഡിറ്റർ, പി ടി നാസർ, സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, കോ ഓർഡിനേറ്റിങ് എഡിറ്റർ എന്‍ പി ജിഷാർ, സി ഒ ഒ ഇർഷാദുല്‍ ഇസ് ലാം എന്നിവർ സംസാരിച്ചു. മീഡിവണിന്‍റെ വിവിധ വിഭാഗങ്ങളിലെ മേധാവികളും ജീവനക്കാരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്തു. മീഡിയവണ്‍ കോഴിക്കോട് റീജണല്‍ ബ്യൂറോ ചീഫ് മുഹമ്മദ് അസ് ലം സ്വാഗതവും സീനിയർ ക്യാമറാപേഴ്സണ്‍ സനോജ് കുമാർ ബേപൂർ നന്ദിയും പറഞ്ഞു. ജില്ലാ ബ്യൂറോകളില്‍ നടന്ന പ്രതിഷേധങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. മീഡിയവണ്‍ അക്കാദമിവിദ്യാർഥികളും അധ്യാപകരും ചേർന്ന്തയാറാക്കിയ എന്ത് പ്രഹസനമാണ് പ്രജാപതി എന്ന തെരുവു നാടകവും അരങ്ങേറി.