കോഴിക്കോട്:രാമനാട്ടുകര ബൈപ്പാസ് ജംഗ്‌ഷനിലും മേൽപ്പാലം സർവീസ് റോഡിലും അഞ്ച് ദിവസം മുമ്പ് അടച്ച കുഴികൾ വീണ്ടും അടയ്ക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അഞ്ചു ദിവസം മുമ്പ് അടച്ച കുഴികൾ മേയ് 22 ന് പെയ്ത മഴയിൽ ഒലിച്ചുപോയതു കാരണമാണ് വീണ്ടും കുഴിയടക്കുന്നത്. കനത്ത മഴ ചെയ്താൽ വീണ്ടും കുഴികൾ പഴയ പടിയാവും. മഴ തുടങ്ങുന്നതിനു മുമ്പ് കുഴിയടച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
മലാപറമ്പ ദേശീയ പാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.കേസ് ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
നടപ്പാത സ്വകാര്യ വ്യക്തിക്ക് : നടപടി
ഏഴ് കോടി മുടക്കി മുക്കം നഗരസഭ നടപ്പിലാക്കുന്ന മുക്കം സൗന്ദര്യ വൽക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് അരീക്കോട് പാലത്തിന് സമീപം നിർമ്മിച്ച നടപ്പാതയും കൈവരിയും സ്വകാര്യ വ്യക്തി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് വേണ്ടി പൊളിച്ചു നീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു.
മുക്കം നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂൺ 25 ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.നിരവധി പേർ പ്രഭാത നടത്തക്ക് ഉപയോഗിക്കുന്ന സ്ഥലമാണ് ഇത്. നടപ്പാതയിൽ വലിയ ഗർത്തം രൂപപ്പെട്ടത് കാരണം കാൽ നട യാത്ര അസാധ്യമാണ്.
പാലക്കാടി അംഗൻവാടി കെട്ടിടം നവീകരിക്കണം
ചാത്തമംഗലം പരതപൊയിൽ പാലക്കാടി അങ്കണവാടി കെട്ടിടം സുരക്ഷിതമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തോരാ മഴയിൽ കെട്ടിടം തകർന്നു വീഴുന്ന അവസ്ഥയിലാണ്.
കുരുന്നുകൾ ജീവൻ പണയം വച്ചാണ് ഇവിടെയിരുന്ന് പഠിക്കേണ്ടത്.1994 ൽ ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഇത് .6 വർഷമായി ഒരു അറ്റകുറ്റ പണിയും നടന്നിട്ടില്ല. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രടറി നടപടിയെടുത്ത ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ മൂന്നു കേസുകളും സ്വമേധയാ രജിസ്റ്റർ ചെയ്തത്.