General

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു; 35,000 ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുകി


ബെംഗളൂരു: കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു. പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് ശനിയാഴ്ച രാത്രിയോടെ പൊട്ടിയത്. പൊട്ടിയ ഗേറ്റിലൂടെ 35000 ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുകി. 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും തുറന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിച്ചൂര്‍ എന്നീ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്. ഡാമില്‍ നിന്ന് 60,000 മില്യണ്‍ ക്യുബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടാല്‍ മാത്രമേ ഷട്ടറുമായി ബന്ധപ്പെട്ട അറ്റകുറ്റപണികള്‍ സാധ്യമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ആശ്രയിക്കുന്ന ഡാം നിര്‍മിച്ചത് 1949ലാണ്. 70 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്.


Reporter
the authorReporter

Leave a Reply