General

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പ്രതിഷേധിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍


ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ പ്രതിഷേധം. ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനുമാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സി.ഐ.ടി.യു പ്രഖ്യാപിച്ചു. ബഹിഷ്‌കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചു. ആര്‍ടി ഓഫിസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സി.ഐ.ടി.യു വ്യക്തമാക്കി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.

അടിമുടി പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഡ്രൈവിങ് ടെസ്റ്റ് കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കുന്നതിനെതിരെ തുടക്കം മുതല്‍ പ്രതിഷേധങ്ങളുണ്ട്. ട്രാക്കൊരുക്കുന്നതില്‍ പോലും സ്‌കൂളുകളുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്‌കരണങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ആദ്യം സി.ഐ.ടി.യു നിലപാടെടുത്തു.

തൊട്ട് പിന്നാലെ മറ്റ് സംഘടനകളും പിന്തുണയുമായെത്തി. സംസ്ഥാനമൊട്ടാകെ കരിദിനം ആചരിക്കാനാണ് ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമരസമിതി തീരുമാനം. നാളെ നടക്കുന്ന ടെസ്റ്റുകളോടും സഹകരിക്കില്ല. റോഡ് ടെസ്റ്റിനു ശേഷം ‘എച്ച്’ ടെസ്റ്റ് നടത്തുക. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക,

ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. പ്രതിദിനം നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതുതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്കാണ് ലൈസന്‍സ് നല്‍കാന്‍ പുതിയ നിര്‍ദേശം.


Reporter
the authorReporter

Leave a Reply