കോപ അമേരിക്ക സെമി ഫൈനൽ മത്സരത്തിൽ പുതുമുഖക്കാരായ കാനഡയെ തോൽപിച്ച് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. അർജന്റീനയ്ക്കായി സൂപ്പർ താരം ലയണൽ മെസി, ജൂലിയന്‍ അല്‍വാരസ് എന്നിവർ അർജന്റീനയ്ക്കായി ഗോൾ നേടി. മത്സരത്തിൽ അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ഗോളടിക്കാൻ സാധിക്കാത്തത് കാനഡയ്ക്ക് തിരിച്ചടിയായി.
തുടക്കം മുതൽ കാനഡയുടെയും അർജന്റീനയുടെ നീക്കങ്ങൾ കൊണ്ട് ആവേശം നിറഞ്ഞതായിരുന്നു മത്സരം. എന്നാൽ വല കുലുങ്ങാൻ 23-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ജൂലിയന്‍ അല്‍വാരസ് ആയിരുന്നു കാനഡയുടെ വലയിലേക്ക് ആദ്യ ഗോൾ എത്തിച്ചത്. അർജന്റീനയ്ക്ക് പ്രതിരോധ പൂട്ട് ഒരുക്കിയ കാനഡയുടെ കാനഡയുടെ പ്രതിരോധം ഭേദിച്ചായിരുന്നു ആദ്യ ഗോൾ. ഡി പോള്‍ നല്‍കിയ പാസ് സ്വീകരിച്ച ജൂലിയന്‍ അല്‍വാരസ് പന്ത് നിഷ്പ്രയാസം കാനഡിയന്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ വലിയിലെത്തിച്ചു.
പക്ഷെ, അർജന്റീനയുടെ ലോക സൂപ്പർ താരത്തിന്റെ ഗോൾ പിറക്കാൻ ഇരിക്കുന്നെതെ ഉണ്ടായിരുന്നുള്ളൂ. 51-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ നേട്ടം. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു മെസ്സിയുടെ ടൂർണമെന്റിലെ ആദ്യ ഗോള്‍. ഈ ടൂർണമെന്റിൽ ഇതുവരെയും ഗോളടിക്കാൻ സാധിക്കാതെ പോയ മെസ്സിയ്ക്ക് ഈ ഗോളോടെ ആ പഴികൾക്ക് മറുപടി നൽകാനായി. അപ്പോഴും ഈ ഗോൾ മെസ്സിയുടെ പേരിൽ ആകേണ്ടത് അല്ലെന്ന വാദവും ഉയർന്നു. എന്‍സോയുടെ പേരിലാവേണ്ട ഗോളിൽ മെസ്സി വെറുതെ കാൽ വെക്കുക മാത്രമായിരുന്നു. കാനഡ താരങ്ങള്‍ ഓഫ് സൈഡ് ആണെന്ന് വാദിച്ചെങ്കിലും വാര്‍ ചെക്ക് ചെയ്തതിൽ ഗോൾ അര്‍ജന്റീനയ്ക്ക് അനുകൂലമായി.
ജയത്തോടെ തുടർച്ചായി കോപ അമേരിക്കയുടെ ഫൈനലിൽ എത്താൻ അർജനീനയ്ക്ക് സാധിച്ചു. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വീണ്ടും കിരീടമുയർത്തുമോ എന്നാണ് ലോക ഫുട്ബാൾ ആരാധകർ നോക്കിയിരിക്കുന്നത്. നാളെ നടക്കുന്ന ഉറുഗ്വായ് – കൊളംബിയ സെമി ഫൈനലിലെ വിജയികളെയാകും ഫൈനലിൽ അർജന്റീനയ്ക്ക് നേരിടേണ്ടിവരിക.