കൊച്ചി: കെ റെയിൽ പദ്ധതി എംഎൽഎമാരുമായാണ് ആദ്യം ചർച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പൗരപ്രമുഖരോട് സംവദിക്കുന്ന ജനസമക്ഷം പരിപാടിയിൽ പറഞ്ഞു. പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പശ്ചാത്തല സൗകര്യം മെച്ചപെട്ടില്ലെങ്കിൽ നാടിന്റെ പൊതു വികസനത്തെ തന്നെ അത് ബാധിക്കുമെന്ന വാദമാണ് മുഖ്യമന്ത്രി പിന്നെയും ഉയർത്തുന്നത്. എതിർപ്പുയർന്ന മുൻ പദ്ധതികൾ നടപ്പാക്കിയ ചരിത്രവും മുഖ്യമന്ത്രി വേദിയിൽ ആവർത്തിച്ചു. ദേശീയ പാത വികസനത്തിന് ഭൂമി നൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപെടുത്താനായി, ഗെയിൽ പദ്ധതി നടക്കില്ല എന്ന് കരുതി ഉപേക്ഷിച്ചതായിരുന്നു എന്നാൽ അത് പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാനായി. വലിയ എതിർപ്പ് ഉയർന്ന ആ വിഷയത്തിൽ ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്റെ അനുഭവം. മുഖ്യമന്ത്രി പറയുന്നു.
നാടിനു ആവശ്യമുള്ള പദ്ധതികൾ ആരെങ്കിലും എതിർക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല, എതിർപ്പിന്റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്റെ ധർമ്മം. പിടിവാശി കാട്ടിയാൽ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം, ബജറ്റ് വിഹിതം കൊണ്ട്. വലിയ പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിശദീകരിച്ച മുഖ്യമന്ത്രി കിഫ്‌ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുവെന്നും ആവർത്തിച്ചു.