കോഴിക്കോട്: പ്രധാൻമന്ത്രി ഫസൽ ബീമാ യോജന (വിള ഇൻഷുറൻസ്) പദ്ധതിയുടെ മറവിൽ വൻ കൊള്ള നടക്കുന്നുവെന്ന് മുതിർന്ന സിപിഐ നേതാവ് ബിനോയ് വിശ്വം എംപി.1.265 ലക്ഷം കോടി ആണ് പദ്ധതിക്കായി മാറ്റിവെച്ചത് . എന്നാൽ വിളനാശം വന്ന കർഷകർക്ക് കിട്ടിയത് 87326 കോടി രൂപ മാത്രമാണ്. സർക്കാറിന് പ്രിയപ്പെട്ട സ്വകാര്യ ഇൻഷുറൻസ് കമ്പനികളാണ് പദ്ധതി കൈകാര്യം ചെയ്തത്. 39201 കോടി രൂപ കമ്പനികൾ കൊള്ളയടിച്ചു. പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. വിള ഇൻഷുറൻസ് പദ്ധതിയിൽ സിഎജി ഓഡിറ്റ് നടത്തണം. കുറ്റക്കാരായ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തണം. പുറത്ത് വന്ന രേഖകളിൽ നിന്ന് തട്ടിപ്പ് വ്യക്തമാണ്. ഒഡിഷയിൽ നിന്നുള്ള കേന്ദ്രമന്ത്രി തന്നെ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും നടപടിയുണ്ടായില്ല.
ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്ന ബഹളം ചിന്തിക്കുന്ന മലയാളിയെ വ്യാകുലപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഗൗരവമേറിയ ഒരു രാഷ്ട്രീയവും കോൺഗ്രസ് നേതൃത്വത്തിൽ ആരും പറയുന്നില്ല. കോൺഗ്രസിന്റെ ഗതികെട്ട അവസ്ഥയാണിത്. മുങ്ങുന്ന കപ്പൽ ആയിട്ടും ഒരു രാഷ്ട്രീയ പ്രശ്നത്തിൽ പോലും കോൺഗ്രസ് നേതാക്കൾ ഇടപെടുന്നില്ല. ഇന്നത്തെ ഇന്ത്യയിൽ കോൺഗ്രസ് കുറഞ്ഞപക്ഷം അതിൻറെ ഗാന്ധി – നെഹ്റു പാരമ്പര്യമെങ്കിലും ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിന് പോലും ഈ നിലപാടില്ലെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ശശി തരൂർ പൂർവ കാലത്തിൽ കോൺഗ്രസിനെ, സോണിയ ഗാന്ധിയെ കുറിച്ച് പറഞ്ഞത് എല്ലാവർക്കും അറിയാം. വാർത്തകളുടെ തലക്കെട്ടിന് വേണ്ടി മാത്രമായാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ഭരണം അവസാനിക്കണം എന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. അതിന് കോൺഗ്രസ് രാഷ്ട്രീയം പറയണം. കോൺഗ്രസ് മനപ്പൂർവമായി രാഷ്ട്രീയം പറയാതിരിക്കുകയാണ്. ആര് നേതാവാകണമെന്നത് കോൺഗ്രസിന്റെ മാത്രം കാര്യമാണെന്നും രാജ്യസഭാഗം കൂടിയായ ബിനോയ് വിശ്വം പറഞ്ഞു.