മുണ്ടക്കൈയിൽ ഉരുൾപൊട്ടി മലവെള്ളം ഇരച്ചെത്തിയപ്പോൾ കഴിയുന്നവരെയെല്ലാം രക്ഷപ്പെടുത്തി, മൂന്നാം റൌണ്ട് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ജീപ്പെടുത്ത് പോയതായിരുന്നു പ്രജീഷ്. പക്ഷേ അവൻ മടങ്ങി വന്നില്ല. മൂന്നാം ശ്രമത്തിൽ ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് മാത്രമല്ല, അവനും രക്ഷയുണ്ടായില്ലെന്ന് പറഞ്ഞ് വിങ്ങുകയാണ് സുഹൃത്തുക്കൾ.
നാടിന്റെ ഏറ്റവും വലിയ ദുഃഖമാണ് പ്രജീഷെന്നാണ് ക്യാമ്പിലുള്ളവർ പറയുന്നത്. അവൻ എല്ലാവർക്കും വലിയ സഹായിയായിരുന്നു. കപ്പിയും കയറുമായി ഏത് മലയും കയറും. എല്ലായിടത്തും ഓടിയെത്തും. പക്ഷേ അവൻ ഇപ്പോൾ കൂടെയില്ല, അതാണ് ഏറ്റവും വലിയ സങ്കടമെന്ന് പറയുന്നു അവർ.
ഉരുൾപൊട്ടിയതോടെ രണ്ട് തവണയായി കുറേയേറെ പേരെ പ്രജീഷ് രക്ഷപ്പെടുത്തി. കുടുംബത്തെയെല്ലാം സുരക്ഷിതമാക്കിയിരുന്നു, അവരെല്ലാം രക്ഷപ്പെട്ടു. വീണ്ടും പോകാനിരുന്നപ്പോൾ കൂട്ടുകാർ തടഞ്ഞു. പക്ഷേ തന്നെ തടയേണ്ട, കുറേപേർ കുടുങ്ങിക്കിടക്കുകയാണ്, തനിക്ക് പോയെ പറ്റൂ എന്ന നിശ്ചയദാർഢ്യത്തോടെയായിരുന്നു അവൻ ജീപ്പെടുത്ത് പോയത്. ചൂരൽമല പാലത്തിലേക്ക് എത്തും മുമ്പ് വണ്ടിയടക്കം ഉരുൾ പൊട്ടലിൽ കുടുങ്ങി താഴ്ന്നു പോവുക യായിരുന്നു