Local News

സനാതനധര്‍മ്മം സത്യമായതിനാല്‍ പരമമായ സ്വാതന്ത്ര്യം: ഡോ.ജെ.പ്രമീള ദേവി


കോഴിക്കോട്: സത്യത്തിന്റെ സുദൃഢമായ അടിത്തറയില്‍ ചവിട്ടി നില്‍ക്കുന്നതുകൊണ്ട്, ഭക്തിയെ യുക്തിയുടെ നട്ടെല്ലുകൊണ്ട് ഉറപ്പിച്ചുനിര്‍ത്തുന്നതുകൊണ്ട് പരമാവധി സ്വാതന്ത്ര്യം നല്‍കാന്‍ സനാതന ധര്‍മ്മത്തിന് കഴിയുന്നുവെന്ന് വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ.പ്രമീളാ ദേവി പറഞ്ഞു. കേസരി നവരാത്രി സര്‍ഗോത്സവത്തില്‍ ഭക്തിയും യുക്തിയും സനാതനധര്‍മ്മത്തില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സത്യത്തിന്റെ അടിത്തറയുള്ളിടത്ത് സ്വാതന്ത്ര്യം അനുവദിക്കാനാവും. മറ്റു ചില മതങ്ങളില്‍ യുക്തിയുടെ ഈ സ്വാതന്ത്ര്യമില്ല. അത് സത്യത്തിന്റെ അടിത്തറ അവിടെ ഇല്ലാത്തതിനാലാണ്. എന്നാല്‍, തീരുമാനിക്കാനുള്ള, അറിയാനുള്ള, ചെയ്യാനുള്ള, ശക്തിയുടെ സ്വാതന്ത്ര്യമാണ് സനാതന ധര്‍മ്മത്തില്‍. അതുകൊണ്ടാണ് ലോകത്ത് മറ്റു പല സംസ്‌കാരങ്ങളും മണ്ണടിഞ്ഞുപോയിട്ടും ആര്‍ഷ സംസ്‌കാരമായ സനാതന ധര്‍മ്മം ഇന്നും നിലനില്‍ക്കുന്നത്. അര്‍ജ്ജുനന് ഗീത മുഴുവന്‍ ഉപദേശിച്ചിട്ട്, ഇനി നിന്റെ ഇച്ഛപോലെ പ്രവര്‍ത്തിച്ചുകൊള്ളുവെന്ന് പറയാന്‍ ഭഗവാന്‍ കൃഷ്ണന് കഴിഞ്ഞത് ഈ സത്യത്തിന്റെ സ്വാതന്ത്ര്യശക്തിയെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ്, ഡോ. പ്രമീള പറഞ്ഞു.

ഞങ്ങള്‍ പറയുന്നതിനപ്പുറം യുക്തിയര്‍പ്പിച്ച് ചിന്തിച്ചാല്‍ ജീവനോടെ ഉണ്ടാകില്ലെന്നും കൈകാലുകള്‍ വെട്ടുമെന്നും പറയുന്ന പശ്ചാത്യ മതചിന്തയില്‍ നിന്നു ഭിന്നമായി ഇച്ഛാശക്തിയോടെ അറിയാന്‍ ശ്രമിക്കുകയും വിമര്‍ശനബുദ്ധിയടെ സ്വീകരിക്കുകയും ചെയ്യാനാണ് ആര്‍ഷ ദര്‍ശനം പറയുന്നത്. ഭാരതീയ ദര്‍ശനത്തിലെ ഭക്തിയുടെയും യുക്തിയുടെയും സമ്മേഹാനമായ സമഞ്ജസ സമ്മേളനത്തിന്റെ ഫലം മഹത്തായ സ്വാതന്ത്ര്യമാണ്, ഡോ.പ്രമീളാ ദേവി പറഞ്ഞു. പ്രസിദ്ധ നര്‍ത്തകി ഗായത്രി മധുസൂദനന്‍ അധ്യക്ഷയായി. ശ്രീജ.സി.നായര്‍, രുഗ്മിണി അമ്മാള്‍ സംസാരിച്ചു. കോഴിക്കോട് സേവാഭാരതിയുടെ ഭജന, നന്ദന അയനിക്കലിന്റെയും കൂട്ടരുടെയും നൃത്തം, അശ്വതിയും ശ്രീകാന്തും അവതരിപ്പിച്ച ഭരതനാട്യം പുഷ്പ രാമകൃഷ്ണന്റെ സംഗീതക്കച്ചേരി എന്നിവയും അരങ്ങേറി.


Reporter
the authorReporter

Leave a Reply