Latest

വേദക്ഷേത്ര പ്രതിഷ്ഠാദിനമഹോത്സവം ഭക്തിസാന്ദ്രമായി….

Nano News

കോഴിക്കോട്: കാശ്യപാശ്രമത്തിന്റെ വേദക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമുചിതമായി ആഘോഷിച്ചു. കാശ്യപാശ്രമം കുലപതി ആചാര്യശ്രീ രാജേഷ് ഭദ്രദീപം തെളിയിച്ചുകൊണ്ട് പ്രതിഷ്ഠാദിനചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ചു. തുടര്‍ന്ന് ശ്രീമഹാഗണാധീശ്വരഹോമം, ദിക്പാലകഹോമം, കര്‍മസദ്ഗുണ്യദേവതാഹോമം, മഹാമൃത്യുഞ്ജയശാന്തിഹോമം, സര്‍വാരീഷ്ടശാന്തിഹോമം, മഹാവിഷ്ണുയാഗം, മഹാവിഷ്ണുകലശപ്രതിഷ്ഠ, ചൈതന്യകലശപ്രതിഷ്ഠ, ഉദകശാന്തികലശപ്രതിഷ്ഠ, മഹാവിഷ്ണുകല്‌പോക്തപൂജ, പുണ്യാഹവാചനം, നാന്ദി, മംഗളാരതി, വേദപ്രതിഷ്ഠാപൂജ, പ്രതിഷ്ഠാകലശസംപ്രോക്ഷണം, മഹാമംഗളാരതി, ഫലസമര്‍പ്പണം, വസോര്‍ധാരാ, പൂര്‍ണാഹുതി എന്നിവ വിധിപ്രകാരം നടന്നു. കര്‍ണാടകയിലെ സുള്ള്യയില്‍നിന്നുള്ള വിദ്വാന്‍ ഹരീഷ് ഭട്ടും സംഘവുമാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. എം.ആര്‍. വേദലക്ഷ്മിയുടെ നേതൃത്വത്തില്‍ വേദനാരായണന് സംഗീതാരാധന സമര്‍പ്പിച്ചു. തുടര്‍ന്ന് ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ സത്സംഗം നടന്നു. വേദം എന്നത് കേവലമൊരു ഉപാസനാപദ്ധതിയല്ല എന്നും കൃഷിയും വാണിജ്യവും മുതല്‍ ഉപനിഷത്തുവരെ ഉള്‍പ്പെടുന്ന വൈവിധ്യപൂര്‍ണമായ അറിവിന്റെ കലവറയാണെന്നും അദ്ദേഹം സത്സംഗത്തില്‍ അഭിപ്രായപ്പെട്ടു. സൗശീല്യം ജീവിതത്തിന്റെ അടിസ്ഥാനമാകണമെന്നാണ് വേദം നിര്‍ദേശിക്കുന്നത്. സൗശീല്യമില്ലാതാകുമ്പോള്‍ ധര്‍മവും സത്യവും ഐശ്വര്യവും നഷ്ടപ്പെട്ടുപോകും എന്ന് മഹാഭാരതകഥയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്സംഗത്തെത്തുടര്‍ന്ന് അന്നപ്രസാദമൂട്ട് നടന്നു. കോഴിക്കോട് എം.പി. എം.കെ രാഘവന്‍, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. കെ. ജയന്ത്, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി. റെനീഷ്, എസ്.എന്‍.ഡി.പി കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സി. സുധീഷ് എന്നിവര്‍ പ്രതിഷ്ഠാദിനമഹോത്സവത്തില്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply