കോഴിക്കോട്: കരുതലിന്റെയും സേവനത്തിന്റെയും മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ ഹെൽപ്പിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ്, 30-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്നേഹസംഗമവും പുതിയ പദ്ധതിയുടെ പ്രഖ്യാപനവും സംഘടിപ്പിച്ചു.
1994-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിർധനരായ രോഗികൾക്ക് മരുന്ന് വിതരണം ചെയ്തുകൊണ്ടാണ് ഹെൽപ്പിംഗ് ഹാൻഡ്സ് പ്രവർത്തനമാരംഭിച്ചത്.
കഴിഞ്ഞ മൂന്നു ദശകങ്ങളിൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഭക്ഷണവിതരണം, കെയർ ഹോം പദ്ധതി, സുഹൃദയ, കിഡ്നി രോഗ ബോധവൽകരണം, ശൗചാലയ നിർമ്മാണം, രക്തദാന ക്ലബ്, റിഹാബിറ്റ്, ജീവൻ രക്ഷാ ഉപകരണ വിതരണം തുടങ്ങി 17 വകുപ്പുകളിലായി വിപുലപ്പെട്ടു. ആയിരക്കണക്കിനാളുകളുടെ ജീവിതത്തിൽ കരുതലിന്റെയും സഹകരണത്തിന്റെയും അണയാത്ത വിളക്കായി ഹെൽപ്പിംഗ് ഹാൻഡ്സ് നിലകൊണ്ടിരിക്കുന്നു.
സ്നേഹസംഗമത്തോടനുബന്ധിച്ച്, ട്രസ്റ്റിന്റെ 18-ാമത്തെ പദ്ധതിയായ *ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിഹാബിലിറ്റേഷൻ എക്സലൻസ്* തിരുവമ്പാടിയിൽ ആരംഭിക്കുന്നതായും ചടങ്ങിൽ പ്രഖ്യാപിച്ചു.
പരിപാടി ഫാത്തിമ ഹെൽത്ത് കെയർ ദുബായ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബീന ഹുസൈൻ ഉദ്ഘാടനം ചെയ്തു. എം. അഹ്മദ് കുട്ടി മദനി, ഡോ: കെ ശഹാദാദ്, എം. കെ. നൗഫൽ, കെ. വി. നിയാസ്, ആരിഫ്.സി. എ, ഡോ. അൻവർ സാദത്ത്, ഷഫീഖ്, മുഹമ്മദ് മിറാഷ്, ജാബിർ വാഴക്കാട് എന്നിവർ പ്രസംഗിച്ചു.