പയ്യോളി: നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയ തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലെ സുരക്ഷാ പാളിച്ചകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഞായറാഴ്ച വൈകീട്ട് വയനാട് സ്വദേശികളായ വിനോദസഞ്ചാര സംഘത്തിൽപ്പെട്ട നാലുപേർ മുങ്ങിമരിച്ച സംഭവത്തിന്റെ നടുക്കത്തിൽ നിന്നും നാട് ഇനിയും മുക്തമായിട്ടില്ല.
വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കടൽതീരമായിട്ടും സുരക്ഷാ ക്രമീകരണങ്ങളടക്കം ഒരു വികസന പദ്ധതികൾ പോലും നടപ്പാക്കാൻ പ്രാദേശിക ഭരണകൂടമോ സംസ്ഥാന സർക്കാറോ മുൻകൈയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധമുയർത്തുന്നുണ്ട്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റയുടനെ 2021 ജൂലൈയിൽ സ്ഥലം സന്ദർശിച്ച മന്ത്രി റിയാസ് 93 ലക്ഷം രൂപയുടെ വികസന പദ്ധതികളായിരുന്നു ഡ്രൈവ് ഇൻ ബീച്ചിന്റെ വികസനത്തിനായി പ്രഖ്യാപിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ കീഴിൽ കിറ്റ്കോ തയാറാക്കിയ പദ്ധതിയിൽ പ്രവേശനകവാടം, ഇന്റർലോക്ക് വിരിച്ച നടപ്പാതകൾ, മുളകൊണ്ടുള്ള വേലികൾ, പുല്ലും മുളയും ഉപയോഗിച്ചുള്ള ഹട്ടുകൾ, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കുടിവെള്ള സൗകര്യം, ശൗചാലയം, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയ വിപുലമായ സൗകര്യങ്ങളായിരുന്നു പദ്ധതിയിൽ അന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, നാലുവർഷത്തിനിപ്പുറം പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങുകയായിരുന്നു.