കോഴിക്കോട്. ശബരിമല തീർത്ഥാടകർക്ക് സാധാരണ നിരക്കിൽ തീവണ്ടി – കെ എസ് ആർ ടി സി ബസ് യാത്ര സംവിധാനം ഉറപ്പുവരുത്തണമെന്ന് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ. ഷെവലിയാർ സി.ഇ. ചാക്കുണ്ണി, വൈസ് ചെയർമാൻ കെ.എസ്. ജോൺസൺ ഹൈദരാബാദ്, ജനറൽ കൺവീനർ എം.സി. ജോൺസൺ എന്നിവർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
ശബരിമലയിലേക്കുള്ളതെല്ലാം സ്പെഷ്യൽ സർവീസ് ആണെന്നാണ് കെ എസ് ആർ ടി സിയുടെ അവകാശ വാദം.
കെ എസ് ആർ ടി സി സർവീസുകൾക്ക് ളാഹ മുതൽ പമ്പ് വരെയും, എരുമേലി മുതൽ പമ്പ വരെയും കൂടുതൽ നിരക്കുകൾ ഈടാക്കുന്നു എന്നുള്ള പരാതിയിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ നടപടിയെ സംഘടന സ്വാഗതം ചെയ്തു ഇതേ മാതൃകയിൽ റെയിൽവേയുടെ യാത്രക്കാരോടുള്ള ചൂഷണത്തിനുമെതിരെ കോടതിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും അടിയന്തര ഇടപെടൽ ആവശ്യമാണ്.
ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് ശബരി എക്സ്പ്രസിന് 590 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ശബരിമല സ്പെഷ്യൽ ട്രെയിൻ എന്ന പേരിൽ ഓടിക്കുന്ന ട്രെയിനുകൾക്ക് 795 രൂപ അമിത നിരക്കാണ് റെയിൽവേ ഈടാക്കുന്നത്.
12601 -12602 ചെന്നൈ – മംഗലാപുരം – ചെന്നൈ മെയിലിൽ പാലക്കാട് വരെയും തിരിച്ചും റിസർവേഷൻ കമ്പാർട്ട്മെന്റുകളിൽ (S4,S5,S6,S7) മാസങ്ങളായി ടി.ടി. മാർ ഇല്ലാത്തതിനാൽ യാത്രക്കാർ പലവിധ ദുരിതങ്ങൾ അനുഭവിക്കുന്നു.
ശബരിമല തീർത്ഥാടകർക്ക് സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനും, ചികിത്സ സംവിധാനം വിപുലീകരിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും ചെയർമാൻഷെവലിയർ സി.ഇ. ചാക്കുണ്ണി അഭ്യർത്ഥിച്ചു.