കോഴിക്കോട്: പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ സിപിഐ പ്രതിഷേധം. ഡൽഹി ജന്തർ മന്ദറിൽ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ക്രൂരമായി അക്രമിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൃഷ്ണപിള്ള മന്ദിരത്തിൽ നിന്നാരംഭിച്ച മാർച്ച് മാനാഞ്ചിറയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ക്രൂരമായി നേരിടുന്ന ഫാസിസ്റ്റ് നടപടികൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം വരുമെന്ന് അദ്ദേഹം പറഞ്ഞു.
നീറ്റ് പുനപരീക്ഷയുടെ സമ്മർദ്ദത്തിൽ ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയാണ് രാജ്യതലസ്ഥാനത്ത് പ്രക്ഷോഭ രംഗത്തുള്ളത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെയും നടൻ പ്രകാശ് രാജിനെയും ഉൾപ്പെടെ കയ്യേറ്റം ചെയ്യുകയായിരുന്നു പൊലീസ്. സമരത്തെ അടിച്ചമർത്താൻ വലിയ രീതിയിലുള്ള ലാത്തിച്ചാർജ്ജാണ് നടത്തിയതെന്നും ഗവാസ് പറഞ്ഞു. ജില്ലാ അസി. സെക്രട്ടറി പി കെ നാസർ, എം കെ പ്രജോഷ്,, ബി ദർശിത്ത്,അഡ്വ. എ കെ സുകുമാരൻ, സാറാ ജാഫർ തുടങ്ങിയവർ സംസാരിച്ചു. പി വി മാധവൻ, ഒ പ്രശാന്ത്, അഷ്റഫ് കുരുവട്ടൂർ, എം മുഹമ്മദ് ബഷീർ, എം രതീശൻ, യു സതീശൻ, ആഷിക ടീച്ചർ, ടി എം സജീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.










