ചെന്നൈ: തമിഴ്നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലാപുരത്താണ് സ്ഫോടനമുണ്ടായത്. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നിർമാണശാലയുടെ കെമിക്കൽ ബ്ലൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.
മൂന്ന് പേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പത്തോളം പേർക്ക് പരിക്കുണ്ട്. ക്രിസ്തുമസ് പുതുവർഷ കച്ചവടത്തിനായി നിർമിച്ച പടക്കം വലിയ അളവിൽ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ശിവകാശി, ശ്രീവില്ലിപുത്തൂർ വിരുദുനഗർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഫോടനത്തിൽ പടക്കശാല പൂർണമായും തകർന്നു. ശിവകാശി മേട്ടുപ്പടി സ്വദേശി മുരുകന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.