ശക്തമായ പ്രതികൂല കാലാവസ്ഥ മൂലം പ്രസിദ്ധമായ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചു. ഇതിനെ തുടർന്ന് നിരവധി പേരാണ് ക്യാമ്പുകളിൽ കുടുങ്ങിയിരിക്കുന്നത്.
വളരെ പ്രതികൂലമാണ് കാലാവസ്ഥയെന്നും അതുകൊണ്ടു തന്നെ, പഹൽഗാമിലെ ബേസ് ക്യാമ്പിൽ നിന്നും യാത്ര ആരംഭിക്കാൻ ആരെയും അനുവദിക്കുന്നില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. അനുമതി കാത്ത് മൂവായിരം പേർ ക്യാമ്പിൽ തങ്ങുന്നുണ്ട്. കഴിഞ്ഞ ജൂൺ 30-ആം തീയതി മുതലാണ് ഈ വർഷത്തെ അമർനാഥ് യാത്ര ആരംഭിച്ചത്.
കോവിഡ് മഹാമാരി മൂലം, കഴിഞ്ഞ രണ്ടുവർഷമായി അമർനാഥ് ക്ഷേത്രത്തിലേക്ക് ഭക്തരെ അനുവദിച്ചിരുന്നില്ല. അതിനാൽത്തന്നെ, ഇക്കൊല്ലം വളരെയധികം തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇന്നലെ വരെ മാത്രം 65,000 പേരാണ് അമർനാഥ് ഗുഹയിൽ ദർശനം നടത്തിയത്. ഓഗസ്റ്റ് 11 നാണ് ഈ വർഷത്തെ അമർനാഥ് യാത്ര പര്യവസാനിക്കുക.